29.6 C
Kollam
Saturday 29th August, 2026 | 03:12:48 PM
Home News Breaking News മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി...

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചേന്തിയില്‍ സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്‍ദ്ദേശിച്ചത്.


മുന്‍ നിര നേതാക്കളോ പാര്‍ട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. ഈ രീതിയില്‍ പ്രതിക്ഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസുകളും ചേന്തി അനിലിന്റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമായെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here