തിരുവനന്തപുരം.പ്രതിപക്ഷ ഉപനേതാവ് പദവി തര്‍ക്കം, സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി ദേശാഭിമാനി മുഖപ്രസംഗം. സിപിഐ വളർന്നു പോയി എന്ന് ധരിക്കുന്നുണ്ടോ എന്ന് ലേഖനത്തിൽ പരിഹസിച്ചു. സകല വിവാദങ്ങൾക്കും കാരണം സിപിഐ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ എഴുതിയ ലേഖനത്തിൽ പറയുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐഎം വിട്ടുവീഴ്ച ഇല്ല എന്ന നിലപാട് പ്രഖ്യാപിക്കുകയാണ് ദേശാഭിമാനി. നിലവിലുള്ള എല്ലാ വിവാദങ്ങൾക്കും സിപിഐയെ കുറ്റപ്പെടുത്തിയാണ് ലേഖനം. പ്രശ്നങ്ങളിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ല. സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളും എന്നും ലേഖനം വിമർശിക്കുന്നു. പിണറായി വിജയൻ്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലായ്മയാണെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശനത്തിനും മറുപടി. രാഷ്ട്രീയ പക്വത ഇല്ലാത്തത് സിപിഐക്ക് ആണ്. ഏകപക്ഷീയമായി നിലപാട് പറഞ്ഞത് പിണറായി വിജയൻ അല്ല സിപിഐ ആണ് എന്നും സി എൻ മോഹനൻ ലേഖനത്തിൽ കുറ്റപ്പെടുത്തി.
സിപിഐ വളർന്നു പോയി എന്നാണോ ധരിക്കുന്നതെന്ന് പരിഹാസം. സിപിഐഎമ്മിനെ മറികടക്കാനുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്ക് സിപിഐ വളർന്നിട്ടില്ല. സിപിഐയുടെ കോൺഗ്രസ് ബന്ധവും ദേശാഭിമാനി ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കേണ്ടി വന്ന ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ ആണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ആയിരുന്നു സിപിഐ. കോൺഗ്രസിന് ഇടതുപക്ഷ മുഖമുണ്ടാക്കി കൊടുത്തത് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. രാജൻ കൊല്ലപ്പെട്ടതും അക്കാലത്ത് തന്നെയാണെന്ന് മുഖപ്രസംഗത്തിൽ ഓർമ്മിപ്പിക്കുന്നു. ലേഖനത്തിൽ സിപിഐ മറുപടി പറയാൻ തയ്യാറായിട്ടില്ല.

































