തിരുവനന്തപുരം. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുന്നതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയ പ്രത്യേക പരിശീലനം പൂർത്തിയായി. ക്രൈം റെക്കോഡ് ബ്യൂറോയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി രണ്ട് ദിവസമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജനസൗഹൃദമായ പൊലീസ് സേവനം ഉറപ്പാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യം
സംസ്ഥാനത്ത് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളില് പുതിയ സംവിധാനം നടപ്പാക്കുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുക, പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുക, ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കാരം നടപ്പാകുന്നതോടെ ഇതുവരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടർമാർ സൂപ്പർവൈസറി ചുമതലയിലേക്ക് മാറും. 419 സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്.ഐമാർ നിർവഹിക്കും. ചുമതല വഹിക്കുന്നതിനു മുന്നോടിയായി എസ്എച്ച്ഒമാർക്ക് പ്രത്യേക പരിശീലനം നല്കി.
ക്രമസമാധാന പരിപാലനം, ജനമൈത്രി പൊലീസ് സംവിധാനം, ശാസ്ത്രീയ കുറ്റാന്വേഷണം, ക്രൈം സീൻ പരിശോധന, പട്രോളിങ് ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ക്രൈം സീനുകളിൽ നിന്ന് തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും, വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർമാരുമാണ് ക്ലാസുകൾ നയിച്ചത്. 63 സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്.ഐമാർക്കാണ്. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ ജനസൗഹൃദമായ പൊലീസ് സേവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു
Home News Breaking News പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുന്നതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് പ്രത്യേക പരിശീലനം പൂർത്തിയായി


































