തിരുവനന്തപുരം: യുപി സ്കൂൾ ടീച്ചേഴ്‌സ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം താത്കാലികമായി നിർത്തിവച്ച് ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ സമരം തുടങ്ങി 17 ദിവസം പിന്നിട്ടശേഷമാണ് സർക്കാർ അവരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
നിലവിലെ റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നതിനും നിയമനം കാര്യക്ഷമമായി നടത്തുന്നതിനും ആവശ്യമുള്ള ചർച്ചകൾ നടത്താം എന്നാണ് സർക്കാർ വാഗ്ദാനം. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്‍സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്‍സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉദ്യോഗാർത്ഥികൾ ഉയർത്തിയിരുന്നത്.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. നിലവിൽ 45 ദിവസത്തെ സമയമാണ് സർക്കാർ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. പറഞ്ഞ സമയത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.
നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും, വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രിയുടെ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. സമരക്കാരുമായി ചർച്ച ചെയ്യാൻ ഇത്രയും ദിവസം സർക്കാർ വിസമ്മതിച്ചതിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

































