Home News Breaking News കടലിൽ കാണാതായ ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല… നേവി ടീമും സ്‌കൂബ ടീമും മടങ്ങി

കടലിൽ കാണാതായ ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല… നേവി ടീമും സ്‌കൂബ ടീമും മടങ്ങി

കൊല്ലം : കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല. അതിനിടെ തിരച്ചിൽ നടത്തിയ നേവി ടീമും സ്‌കൂബ ടീമും മടങ്ങി. നിലവിൽ കോസ്റ്റ്‌ഗാർഡ്‌, കോസ്റ്റൽ പൊലീസ്‌, മറൈൻ എൻ-ഫോഴ്‌സ്‌മെന്റ്‌ എന്നിവ മാത്രമാണ്‌ തിരച്ചിൽ നടത്തുന്നത്‌. കഴിഞ്ഞ മാസം 31നാണ്‌ ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ ഗ‍ൗതംകൃഷ്‌ണനെ കാണാതായത്‌. ഒപ്പം വള്ളത്തിലുണ്ടായിരുന്ന ഗ‍ൗതം കൃഷ്‌ണന്റെ മുത്തച്ഛൻ ചവറ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76), അച്ഛൻ രാധാകൃഷ്‌ണൻ (47) എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഗ‍ൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീസിൽ കുത്തിയിരുപ്പ്‌ സമരം നടത്തിയ ശേഷമാണ്‌ ഉ‍ൗർജിത തിരച്ചിലിന്‌ തുടക്കമിട്ടത്‌. നീണ്ടകര പുലിമുട്ടിന്‌ സമീപമാണ്‌ വള്ളം മറിഞ്ഞത്‌.


തെരച്ചിലിന് ബുധനാഴ്‌ച കോസ്‌റ്റ്‌ഗാർഡിന്റെ ഹെലികോപ്‌റ്റർ എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്‌ ഫിഷറീസിന്റെ ബോട്ടിലും വള്ളത്തിലും നീണ്ടകര, ശക്തികുളങ്ങര, ശക്തികുളങ്ങര ഹാർബറിന്‌ കിഴക്കുമാറി അഷ്‌ടമുടിക്കായൽ ഭാഗങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ. നീണ്ടകര, ശക്‌തികുളങ്ങര ഭാഗത്തുനിന്നാണ്‌ ഗ‍ൗതമിന്റെ അച്ഛൻ രാധാകൃഷ്‌ണന്റെ മൃതദേഹം കിട്ടിയത്‌. നേവിയുടെ മുങ്ങൽ വിദഗ്‌ധർ ബുധനാഴ്‌ചയും തെരച്ചലിന്‌ എത്തിയിരുന്നില്ല.


ജൂലൈ 31 വെള്ളി രാവിലെയാണ് കൊല്ലം നീണ്ടകരയിൽ വള്ളംമറിഞ്ഞ് ഗൗതം അടക്കമുള്ള തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഗൗതത്തിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും അപകടത്തിൽ മരിച്ചു. അപകട ദിവസം രാജീവൻ മരണപ്പെട്ടു. തൊട്ടടുത്ത ദിവസം രാജീവന്റെ മകൾ രേഷ്മയുടെ ഭർത്താവ്‌ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ മകനാണ് ഗൗതം. 25 ലക്ഷം രൂപ മുടക്കിയാണ്‌ ആറുമാസം മുമ്പ്‌ ഗൗതം കൃഷ്ണയുടെ പേരിൽ ബോട്ട്‌ വാങ്ങിയത്‌. അറ്റകുറ്റപ്പണി നടത്തി പലതവണ കടലിൽ മീൻപിടിക്കാൻ പോയെങ്കിലും ആഗ്രഹിച്ചതുപോലെ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. ട്രോളിങ്‌ നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്നാണ് 31ന്‌ വീണ്ടും ഇവർ കടലിൽ പോയത്. ആവശ്യസമയത്ത് ഇടപെടാനല്ലെങ്കിൽ പിന്നെയെന്തിനാണ് കോസ്റ്റൽ പൊലീസും മറ്റ് സേവനങ്ങളുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ജിപിഎസ് സംവിധാനങ്ങൾ, സ്മാർട്ട് ലൈഫ് ജാക്കറ്റുകൾ, റിമോട്ട് വഴി നിയന്ത്രിക്കുന്ന റസ്ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി നിലനിൽ‌ക്കുന്ന പശ്ചാത്തലത്തിലാണ് നേവിയും സ്‌കൂബ ടീമും മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here