തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്കിയ മറുപടിയോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോണ്‍ഗ്രസ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേന്ദ്രം ഫണ്ട് നിഷേധിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കണം. കേന്ദ്രഫണ്ടിനായി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സംഘപരിവാറിന് അടിയറ വയ്ക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല. പിഎംശ്രീ നടപ്പാക്കാനുള്ള ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
ബി ജെ പിയുടെ ബി. ടീമാണ് കേരളത്തിലെ UDF എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.
പി. എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സർക്കാർ രാജ്യസഭയിൽ നല്കിയ മറുപടിയോടെ വ്യക്തമായി. കേരളത്തിൽ പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോൺഗ്രസ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തിന് അനുവദിച്ചത് SSK ഫണ്ടാണ് എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. പി.എം.ശ്രീ നടപ്പാക്കാൻ UDF സർക്കാർ ഉയർത്തിയ ഒരു വാദം കൂടി ഇതോടെ പൊളിഞ്ഞിരിക്കുന്നു. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള നിയമപരമായ ബാധ്യത ഇല്ലാ എന്ന വസ്തുത കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.
ഈ വസ്തുതകൾ മറച്ചു വച്ച് പി.എം.ശ്രീയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് നീക്കം ബി ജെ പി യെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ്. ബി ജെ പി തെളിക്കുന്ന വഴിയേ സഞ്ചരിക്കുന്ന കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. എന്നാൽ ലീഗും സംഘപരിവാർ അജണ്ടകളുടെ പ്രചാരകരായി മാറുന്നത് അപമാനകരമാണ്.
പി. എം. ശ്രീ നടപ്പാക്കുന്നത് കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് എന്നാണ് UDF കൺവീനർ പറയുന്നത്. കേന്ദ്രഫണ്ട് ഔദാര്യമല്ല,
അത് നിഷേധിച്ചാൽ നിയമ നടപടികൾ സ്വീകരിക്കണം. കേന്ദ്രഫണ്ടിനായി കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ സംഘ പരിവാറിന് അടിയറ വയ്ക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.
കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല. പിഎംശ്രീ നടപ്പാക്കാനുള്ള ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കും


































