പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനുമായി കൂടുതൽ ഇടഞ്ഞ് സിപിഐ. വിഷയം പരിഹരിക്കാൻ പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ അറിയിച്ചു. തർക്കത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം വേണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകി.
പിണറായി വിജയനുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഇല്ലെന്നാണ് പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഐയുടെ നിലപാട്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുമായി ചർച്ചയാവാം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നും സിപിഐ അറിയിച്ചു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടർ നീക്കങ്ങൾ തീരുമാനിച്ചാൽ മതി എന്നാണ് നേതാക്കൾക്കിടയിലുള്ള ധാരണ. വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തെ ശാസിച്ച് കേന്ദ്ര നേതൃത്വം രംഗത്തെത്തി. മുന്നണി മര്യാദകൾ പാലിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. സിപിഐക്ക് അംഗീകരിക്കാൻ കഴിയുന്ന തീരുമാനം വേണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ശാസന. പ്രതിപക്ഷ ഉപനേതാവ് പദവിയേക്കാൾ കൂടുതൽ പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ ഉണ്ടെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
ഉപ നേതാവ് പദവി തൽക്കാലം ഒഴിച്ചിട്ടുള്ള പ്രശ്നപരിഹാരത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇതിൽ സിപിഐ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
also read.


































