ഏദന്‍∙ ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍മന്ദബ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പാക്കിസ്ഥാൻ സ്വദേശികളും ഒരു ഇന്തൊനീഷ്യക്കാരനുമാണ് കൊല്ലപ്പെട്ടത്. തഇസ് ഗവര്‍ണറേറ്റിന് കിഴക്കു നിന്നാണ് ഹൂതികള്‍ കപ്പലിനു നേരെ മിസൈല്‍ തൊടുത്തുവിട്ടത്.
ചെങ്കടലിലും ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ജലപാതകളില്‍ ഒന്നായ ബാബ് അല്‍മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെച്ചുള്ള ഹൂതികളുടെ ഭീഷണി തുടരുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. അതിനിടെ, അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഏതാനും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ യെമനിലെ മോഖ നഗരത്തില്‍ ആക്രമണം നടത്തിയതായി നാഷനല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് അറിയിച്ചു.
































