ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ശാസ്‌താംകോട്ടയിലെ വ്യാപാരിയായ മനക്കര കോളാട്ടു വീട്ടിൽ അലക്സാണ്ടർ ആണ് അറസ്റ്റിലായത്.ഇയ്യാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.കയ്യേറ്റത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 7.30 ഓടെ കോടതിക്ക് സമീപമുള്ള ക്ഷേത്രഭൂമി കയ്യേറുകയായിരുന്നു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ക്ഷേത്രഭൂമിയുടെ അതിര് തകർത്ത ശേഷം അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു ലക്ഷ്യം.മണ്ണ് ഇടിക്കുന്നത് അറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം ഭക്തർ സംഭവസ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിച്ചതിനെ തുടർന്നാണ് ശാസ്താംകോട്ട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.തുടർന്ന്
മണ്ണ് കുത്താൻ ഉപയോഗിച്ച ജെസിബിയും, അലക്സിനെയും കസ്റ്റഡിയിലെടുത്തു.ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ പരാതിയിൽ അലക്സിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം കേസടുക്കുകയായിരുന്നു.
ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദേവസ്വം ഭൂമി അതിര് തിരിച്ചു തന്നില്ല എങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോകുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പി അജിതകുമാർ,സെക്രട്ടറി കേരള ശശികുമാർ എന്നിവർ പറഞ്ഞു.രണ്ടു ദിവസത്തെ അവധിയുടെ മറവിലാണ് നിയമലംഘനത്തിന് മുതിർന്നതെന്നാണ് വിവരം. മുമ്പും ഇയാളും സംഘവും ഇത്തരത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരും ഈ കയ്യേറ്റത്തിന് പിന്നിലുണ്ട്. എണ്‍പതുകളില്‍ ഒരു സ്വകാര്യഭൂമിപോലുമില്ലാതിരുന്ന മേഖലയില്‍ പട്ടയങ്ങളുടെ മറവില്‍ നിരവധികയ്യേറ്റങ്ങളാണ് നടന്നത്.
അതിനിടെ ദേവസ്വം വസ്തു അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതും,ദേവസ്വം ഓംബുഡ്സ്മാന്റെ നിർദ്ദേശപ്രകാരം ബോർഡിന്റെയും ശാസ്താംകോട്ട താലൂക്ക് ഓഫീസറുടെയും നേതൃത്വത്തിൽ ജോയിന്റ് സർവ്വേ നടത്തുന്നതിന് മുമ്പായിട്ടാണ് അലക്സാണ്ടർ ഇത്തരത്തിൽ കയ്യെറ്റത്തിന് ശ്രമം നടത്തിയതെന്നും ആക്ഷേപമുണ്ട്


































