തിരുവനന്തപുരം. കേരള സര്‍വകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് തയാറാക്കിയ വിദ്യാര്‍ഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ, പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചാരണം നടക്കുന്നതായി റോജി എം ജോണ്‍ ആരോപിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
കോടതി നിര്‍ദേശപ്രകാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചര്‍ച്ചകള്‍ക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഈ രേഖ അയച്ച് അവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഇത് സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശമായി കണക്കാക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവന നടത്തുന്നതിന് മുന്‍പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തുവന്നത് ഒറിജിനല്‍ രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നുമാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ പ്രതികരിച്ചത്.
സര്‍വകലാശാലയും വൈസ് ചാന്‍സലറും ഏകപക്ഷീയമായി ഇത്തരം ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കില്ലെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് ജനീഷ്. സര്‍ക്കാരോ യൂത്ത് കോണ്‍ഗ്രസോ ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് അനുകൂലമല്ലെന്നും ജനീഷ് പറഞ്ഞു.


































