തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിചിന്നുവിനുമാണ് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് വൈകീട്ടാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കനത്തമഴയാണ് വട്ടവടയില്‍ അനുഭവപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിന് മുകളിലേയ്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മഴ മൂലം ഇവർ ഷെഡിൽ കയറി നിൽക്കുകയായിരുന്നു. തകർന്ന ഷെഡിൽ നിന്ന് വൈദ്യൂതാഘാതം ഏൽക്കുകയായിരുന്നു.
മൂന്ന് മണിയ്ക്ക് ശേഷം മേഖലയിൽ കനത്ത മഴ ആണ് അനുഭവപ്പെട്ടത് . നിലവിൽ മഴ കുറവുണ്ട്. അപകടത്തിൽ മരണമടഞ്ഞ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും ദേവികുളത്ത് നിന്ന് പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.






























