കുന്നത്തൂർ:കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു കയറി.സ്വകാര്യ ബസ് ഡ്രൈവർക്കും 3 യാത്രക്കാർക്കും നിസാര പരിക്കേറ്റു.പരിക്കേറ്റ ബസ് ഡ്രൈവർ കുമരംചിറ സ്വദേശി മഹേഷ്,യാത്രക്കാരായ പാലമുക്ക് സ്വദേശി ബിന്ദു,തൊളിക്കൽ സ്വദേശി സുരേന്ദ്രൻ,രാജൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര-ഭരണിക്കാവ് റൂട്ടിൽ തൊളിക്കലിനും പൈപ്പ്മുക്കിനും ഇടയിലെ വളവിനോട് ചേർന്ന് വെള്ളിയാഴ്ച പകൽ 12.30 ഓടെയാണ് അപകടം നടന്നത്.കരുനാഗപ്പള്ളിയിൽ നിന്നും തമിഴ്‌നാട്ടിലേക് ലോഡ് കയറ്റുന്നതിനു വേണ്ടി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.അപകടം ഒഴിവാക്കാൻ ബസ് റോഡിൻ്റെ സമീപത്തെ ഉയർന്ന കയ്യാലയോട് ചേർത്തു നിർത്തിയെങ്കിലും റോഡിൽ നിന്നും തെന്നി മാറിയ ലോറി ഇടിച്ചു കയറുകയായിരുന്നു.അപകടത്തെ തുടർന്ന് ബസിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.ഇതു വഴിയെത്തിയ പിങ്ക് പൊലീസിൻ്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.ബസിൽ യാത്രക്കാർ കുറവായിരുന്നത് അപകടത്തിൻ്റെ തോത് കുറച്ചു.അതിനിടെ ബസിൻ്റെ പിറകെ എത്തിയ ബുള്ളറ്റ് ബൈക്കിലും ലോറി ഇടിച്ചു കയറുകയുണ്ടായി.ബൈക്ക് ഓടിച്ചിരുന്ന പൈപ്പ്മുക്ക് സ്വദേശി ജയകൃഷ്ണൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.അപകടത്തെ തുടർന്ന് കൊട്ടാരക്കര പ്രധാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.


































