കുന്നത്തൂർ:കുന്നത്തൂരിൽ സ്‌കൂൾ വളപ്പിലെ മുത്തശ്ശി മാവ് അപകട ഭീഷണിയായിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ലെന്ന് പരാതി.കൊട്ടാരക്കര – ഭരണിക്കാവ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിനു മുൻപിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ മരമാണ് അപകട ഭീഷണിയായിരിക്കുന്നത്.തിരക്കേറിയ പാതയിൽ കൊടുംവളവിനോട് ചേർന്ന് ഉയർന്ന ഭാഗത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.പാതയോരത്തെ മതിലിന് സമീപമുള്ള മാവ് റോഡിലേക്ക് മറിയുന്ന അവസ്ഥയിലുമാണ്.ഇതിനോട് ചേർന്നാണ് 11 കെ.വി ലൈൻ അടക്കം കടന്നു പോകുന്നത്.കാലവർഷം ശക്തമായതോടെ മരം കടപുഴകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തമാകും സംഭവിക്കുക.
പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിരവധി കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കാനെത്തുന്നത്.കഴിഞ്ഞ അധ്യയന വർഷം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂൾ പരിസരങ്ങളിലെ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.പഴക്കമേറിയ കൂറ്റൻ മരമായതിനാൽ ഇവിടുത്തെ മാവ് മുറിച്ചു മാറ്റാൻ വനം വകുപ്പിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്.ഇതിനായി സ്‌കൂൾ അധികൃതർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വനം വകുപ്പിൻ്റെ അനുമതി ലഭ്യമായിട്ടില്ല.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉല്ലാസ് കോവൂർ എംഎൽഎയ്ക്ക് പരാതി നൽകുമെന്ന് പിടിഎ പ്രസിഡൻ്റ് ഹരികുമാർ കുന്നത്തൂർ അറിയിച്ചു.



































