കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് കള്ളപ്പണമിടപാട് കേസില്‍ വീണയുടെ പുതിയ കമ്പനി ലേക്കര്‍ ഇന്ത്യയെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം. ലേക്കര്‍ ഇന്ത്യയിലെ വീണ നിക്ഷേപം നടത്തിയത് സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ചെന്ന നിഗമനം. കോഴിക്കോട് ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹത. മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രേഖകളിലെ മേല്‍വിലാസത്തില്‍ ഓഫീസ് കണ്ടെത്താനായില്ല. ലേക്കര്‍ കമ്പനി കടലാസ് കമ്പനിയെന്ന സംശയവും ബലപ്പെടുന്നു.
മെയ് 27ന് തിരുവനന്തപുരത്തെ വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇഡിക്ക് ലേക്കര്‍ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കമ്പനിയുടെ പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിലുണ്ടായിരുന്ന പതിനഞ്ച് ലക്ഷത്തിലേറെ രൂപ ഇഡി മരവിപ്പിച്ചു. സിഎംആര്‍എലില്‍ നിന്ന് വീണയ്ക്ക് നല്‍കിയ പണം ഉപയോഗിച്ചാണ് പുതിയ കമ്പനി വീണ തുടങ്ങിയതെന്നാണ് ഇഡിയുടെ നിഗമനം. രേഖകള്‍ പ്രകാരം 2023ലാണ് കമ്പനി ആരംഭിച്ചത്.ട്രേഡ്മാര്‍ക് രജിസ്‌ട്രേഷന് പുറമെ ജിഎസ്ടി രജിസ്‌ട്രേഷനും കമ്പനിക്കുണ്ട്. കോഴിക്കോട് കൊടലിലെ മേല്‍വിലാസമാണ് ക്മ്പനി നല്‍കിയതെങ്കിലും അന്വേഷണത്തില്‍ കമ്പനി കണ്ടെത്താനായില്ല.
ഹോള്‍ഡ് ഡെഫ് സാനിയോ രേഖകള്‍ പ്രകാരം വീണ ടിയ്ക്ക് പുറമെ ഡോ. അനീസ് കൊടമ്പിയാത്ത് അറയ്ക്കലും കമ്പനിയിലെ ഓഹരി പങ്കാളിയാണ്.
രേഖകള്‍ പ്രകാരം മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയും വിതരണവും നടത്തുന്ന കമ്പനിയാണ് ലേക്കര്‍ ഇന്ത്യ. 2023ല്‍ മുതല്‍ ജിഎസ്ടി ഫയലിങും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വീണയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സത്യവാങ്മൂലത്തിലും ലേക്കര്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നുണ്ട്. ജീവിത പങ്കാളിയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരത്തിലാണ് ലേക്കര്‍ ഇന്ത്യ കമ്പനിയില്‍ വീണയ്ക്ക് പതിനൊന്ന് ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് റിയാസ് വ്യക്തമാക്കിയത്. ലേക്കര്‍ ഇന്ത്യയുടെ പേരില്‍ നടന്ന സാമ്പത്തികയിടപാടുകളില്‍ ഇഡിയുടെ സമഗ്രപരിശോധന തുടരുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.































