തൃശൂർ. നഗരത്തിലെ അനാഥാശ്രയകേന്ദ്രത്തിൽ ഇടപാടുകാരും നടത്തിപ്പുകാരും തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രധാന പ്രതിയെ അസമിൽ നിന്ന് പിടികൂടി.
കൊലപാതകത്തിനുശേഷം അസമിലേക്ക് കടന്ന ഇമ്രാൻ ഖാൻ (31) ആണ് അറസ്റ്റിലായത്.
അനാഥ കേന്ദ്ര നടത്തിപ്പുകാരായ എട്ടംഗ സംഘത്തിന്റെ മർദനമേറ്റാണ് ഒഡിഷ റായഗഡ അടേജോറി സ്വദേശി ധൻപത് നായിക് കൊല്ലപ്പെട്ടത്. ഏഴ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. നാലാം പ്രതി ഇമ്രാൻ ഖാൻ അസമിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അസമിൽ അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി ജക്ളബന്ധ സ്റ്റേഷൻ പരിധിയിലുള്ള കാസിരംഗ വനത്തിന് അടുത്തുള്ള ഗൊറോയിമാരി ഗ്രാമത്തിലുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതിസാഹസികമായാണ് പ്രതിയെ പോലീസ് പിടികൂടിയത്.
സി ഐ കെ നന്ദകുമാർ, എസ് ഐമാരായ ജീസ് മാത്യു, വരുൺ ഇ ആദർശ്, എഎസ്ഐ ജയകുമാർ, സിപിഒമാരായ ധനേഷ് മാധവ്, എം എസ് അജ്മൽ, പി ജിതിൻ മോഹൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


































