ഭരണിക്കാവ്:ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് യാത്രക്കാക്ക് ദുരിതമാകുന്നു.ചതുപ്പ് പ്രദേശമായ ഇവിടെ ശാസ്‌ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം നടത്താത്തതാണ് വിനയായിരിക്കുന്നത്.കാലവർഷം ശക്തമായതോടെ സ്‌റ്റാൻഡിൽ പല ഭാഗത്തും മുട്ടൊപ്പം വെള്ളമാണ്.സ്റ്റാൻഡിലക്ക് ബസുകൾ പ്രവേശിക്കുന്ന റോഡുകൾ തകർന്ന് മഴയിൽ തടാകമായി മാറിയിരിക്കയാണ്.
സ്റ്റാൻഡിലെ ഓട നിറഞ്ഞ് കവിഞ്ഞ് മാലിന്യവാഹിയായി മാറിയിട്ടും ക്ലോറിനേഷൻ നടത്താൻ പോലും പഞ്ചായത്തും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.മഴയത്തും വെയിലത്തും യാത്രക്കാർക്ക് കയറി നിൽക്കാൻ മതിയായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതും പ്രധാന പ്രശ്നമാണ്.

അതിനിടെ സ്റ്റാൻഡിൽ യാത്രക്കാർ ബസ് കയറാൻ നിൽക്കുന്ന ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റും ഭീഷണിയായി മാറിയിരിക്കയാണ്.ലൈറ്റിനു സമീപം വെള്ളക്കെട്ടായതും സ്വിച്ച് ബോർഡ് അടക്കം ചെറിയ കുട്ടികൾക്കു പോലും കയ്യെത്താവുന്ന ഉയരത്തിലായതിനാലും അപകട ഭീഷണി നിലനിൽക്കുന്നു.യാത്രക്കാർക്ക് ഷോക്കേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അടിയന്തിരമായി അധികൃതർ ഇടപെടണമെന്നും സ്വകാര്യ ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.



































