കൊല്ലം.ശബരിമല സ്വർണ്ണ കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. സ്വർണം പൂശലിന്റെ 40 വർഷ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നൽകിയെന്നും എസ് ഐ ടി. അതേസമയം ഇരു പ്രതികളെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ദ്വാരപാലക ശില്പ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണിക്കൃഷൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൾ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ബോർഡ് യോഗം ചേരുന്നതിനു മുൻപ് ഇവർ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സാപ്പിലും ബന്ധപ്പെട്ടിരുന്നു.
അജികുമാറും പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ 2 പേർക്ക് വീടുവച്ചു നൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും സംബന്ധിക്കുകയും ചെയ്തു. സ്മാർട് ക്രിയേഷൻസിലേക്ക് സ്വർണം പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇമെയിലിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന് അപേക്ഷ നൽകിയത്.ദേവസ്വം സ്വത്തിന്റെ വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിലായതിലും ദുരൂഹതയുണ്ട്. ഇതു റദ്ദ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.
സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാർ നിർമിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു
ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. അതെ സമയം പി എസ് പ്രശാന്തിനെയും അജികുമാറിനെയും ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഇരുവരെയും സെപ്റ്റംബർ ഒന്നു വരെ വീണ്ടും റിമാൻഡ് ചെയ്തു.


































