തിരുവനന്തപുരം.കേരളത്തിലെ തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട് തുടരുന്നു. ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. വിവിധ തീരപ്രദശങ്ങളിൽ ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർഗോഡ് ജില്ലയിലെ കോട്ടക്കുന്ന് വരെ നീളുന്ന തീരമേഖലകളിൽ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ രാത്രിയോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പില്ലാതെ കടലേറ്റവും ശക്തമായ തിരയുമുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിലാണ് റെഡ് അലേർട്ട്. 1. 1 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. പൊതുവെ കടൽ ശാന്തമായ ഈ സീസണിൽ തിരുവനന്തപുരം അഞ്ച് തെങ്ങ് അടക്കമുള്ള മേഖലയിൽ കടൽ പ്രക്ഷുപ്‌ദമായി.
ഇന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
































