തിരുവനന്തപുരം.കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കും. കർണാടകയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരട്ട ജോലി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും മാറ്റം വരും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും
നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് ലഭിക്കുന്നത് 715 രൂപ.
മാസത്തിൽ രണ്ട് ഘട്ടങ്ങളായാണ് ഇത് നൽകുന്നത് . സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നുമില്ല. ഈ വേതന ഘടനയിൽ മാറ്റം വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലെ ജീവനക്കാരുടെ കുറവാണ് താൽകാലിക ജീവനക്കാർ കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിന്റെ കാരണം. വേതനം കുറവായതിനാൽ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി.
ഒരു ഡബിൾ ഡ്യൂട്ടി അഥവാ 16 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരൻ മതിയായ വിശ്രമമെടുക്കാതെ അടുത്ത ദിവസവും ഡബിൾ ഡ്യൂട്ടി ചെയ്യുന്ന സാഹചര്യമുണ്ട്. സ്വിഫ്റ്റിലാകാട്ടെ ജീവനക്കാർക്ക് അധിക ജോലിക്ക് മണിക്കൂറിന് 130 രൂപ വീതം ലഭിക്കും. എന്നാൽ താൽക്കാലികക്കാർക്ക് അധിക മണിക്കൂർ എണ്ണി പലപ്പോഴും വേതനം ലഭിക്കാറില്ല. അധിക ഡ്യൂട്ടി കാരണം കെഎസ്ആർടിസിയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി വരും ദിവസങ്ങളിൽ ഗതാഗതമന്ത്രിക്ക് കൈമാറും..
































