തിരുവനന്തപുരം. നെയ്യിൽ മാത്രമല്ല പാൽ ഇറക്കുമതിയിലും മിൽമ നടത്തിയത് വൻ ക്രമക്കേട്. നിയമവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് കരാർ നൽകി. യാത്ര ദൂരം വർദ്ധിപ്പിച്ചു കാണിച്ച് 93 ലക്ഷം രൂപയുടെ നഷ്ടം മിൽമയ്ക്ക് ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ക്രമക്കേടുകളിലെ വിശദാന്വേഷണവും ജോയിന്റ് ഡയറക്ടർ ഷീബ കമാൽ നടത്തും
പാൽക്ഷാമത്തിന്റെ പേര് പറഞ്ഞാണ് മഹാരാഷ്ട്രയിൽ നിന്ന് മിൽമ പാൽ കൊണ്ടുവരാൻ തീരുമാനിച്ചത് എന്നാൽ ടെൻഡർ നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ല ക്രമവിരുദ്ധമായി ടെൻഡർ നൽകിയത് ഓം സായി എന്ന കമ്പനിക്ക്. കർണാടകത്തിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രി യാത്ര നിരോധിച്ചതിന്റെ പേരിൽ അംഗീകൃത ദൂരം വർദ്ധിപ്പിച്ചു നൽകി 93 ലക്ഷം രൂപയുടെ നഷ്ടം മിൽമ ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. 2022 23 സാമ്പത്തിക വർഷത്തിൽ തന്നെ കണ്ടെത്തിയ ഈ ക്രമക്കേടിൽ ബന്ധപ്പെട്ടവരിൽ നിന്ന് ഈ തുക ഈടാക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഭരണസമിതി അനങ്ങിയില്ല. ഈ ക്രമക്കേടിൽ ഭരണസമിതിക്കും പങ്കുണ്ട് എന്നാണ് കണ്ടെത്തൽ.
മിൽമ പത്തനംതിട്ട ഡയറിയിൽ നിന്നും സന്നിധാനക്ക് കയറ്റി അയച്ച നെയ് മറിച്ചുവിറ്റ സംഭവത്തിലും അന്വേഷണം നടക്കുകയാണ്. കുറ്റാരോപിതനായ പ്രൊഡക്ഷൻ മാനേജർ ഷൈൻ ജോസഫ് രാജിവച്ചപ്പോൾ ഭരണസമിതി അത് വേഗത്തിൽ അംഗീകരിച്ചു. ഇത് അഴിമതി പുറത്തറിയാതിരിക്കാൻ ഉള്ള നീക്കം ആയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.































