കൊച്ചി.ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. വിജിലൻസ് ഡയറക്ടർക്കാണ് നിർദേശം. അന്വേഷണത്തിന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന് നിർബന്ധമില്ല എന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണെങ്കിലും മതിയാകും.
മികച്ച ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് മിൽമ നെയ്യ് ഇടപാടുമായി മുന്നോട്ടുപോയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തി അറുപത്തയ്യായിരം ലീറ്റർ നെയ്യ് യാതൊരു പരിശോധനയും ഇല്ലാതെയാണ് വാങ്ങിയതെന്ന് കോടതി വീണ്ടും വിമർശിച്ചു. ഗുണനിലവാരം മനസ്സിലാക്കാതെ എങ്ങനെ നെയ്യ് വാങ്ങി എന്നും കോടതി ചോദ്യമുന്നയിച്ചു

































