Home News Breaking News പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു

പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു

Advertisement

കൊല്‍ക്കൊത്ത.പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്രമന്ത്രിമാരും മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ വലിയൊരു നിരയായിരുന്നു സത്യപ്രതിജ്ഞയ്ക്കെത്തിയത്.

ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലി നൽകിമ്പോൾ ബംഗാളിന്‍റെ ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. നീണ്ട കാലത്തെ സിപിഐഎം ഭരണം. ദീർഘകാലത്തെ തൃണമൂൽ ഭരണം. ഇതിനു ശേഷം ഇനി ബിജെപിയുടെ ഊഴം. മുഖ്യമന്ത്രിക്കൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ക്ഷുദിരം തുഡു, നിഷിത് പ്രാമാണിക് എന്നിവർ. സത്യവാചകത്തിനു പിന്നാലെ മുഖ്യമന്ത്രിയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

മുഖ്യമന്ത്രിയെ നേരിട്ടുള്ള മൽസരത്തിൽ തോൽപ്പിച്ച് മുഖ്യമന്ത്രിയാവുക. അതും ഒരുവട്ടമല്ല, രണ്ടുവട്ടം. 22 വർഷം മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു ഇങ്ങനെ നിരവധി അപൂർവതകളുമായാണ് സത്യപ്രതിജ്ഞചെയ്തത്. ബംഗാളിന്‍റെ സ്വന്തം ജാൽമുരി മധുരം വന്നവർക്കെല്ലാം നൽകാൻ 20 സ്റ്റാളുകളാണ് ബിജെപി തുറന്നത്. ഇന്നത്തെ എല്ലാ മധുരവും സുവേന്ദുവിന്‍റേതായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവേന്ദു ബംഗാളിന്‍റെ ചരിത്രം മാറ്റുന്നത് അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് ആയിരങ്ങൾ കണ്ടുനിന്നത്. കോൺഗ്രസിൽ തുടങ്ങി മമതയ്ക്കൊപ്പം തൃണമൂൽ സ്ഥാപിച്ച് വളർത്തിയെടുത്ത 22 വർഷങ്ങൾ. അവിടെ നിന്ന് മമതയെ പോലും ഞെട്ടിച്ച് ബിജെപിയിലേക്ക്. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച 2021ലെ വിസ്മയം. പിന്നെയുള്ള അഞ്ചുവർഷം മുഴുവൻ നിയമസഭയ്ക്ക് അകത്തും പുറത്തും സംഘർഷഭരിതമായിരുന്നു.

അതിനെല്ലാം നേതൃത്വം നൽകിയത് സുവേന്ദുവും ആയിരുന്നു. ഇനിയുള്ള ദിവസങ്ങളും സുവേന്ദുവിന് സംഘർഷഭരിതമാകാം. സ്വന്തം പഴ്സണൽ അസിസ്റ്റന്‍റ് വെടിയേറ്റ് മരിച്ചതിനുൾപ്പെടെയുള്ള കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. നിരവധി അതിക്രമങ്ങൾക്ക് നിയമവഴിയിലൂടെ മറുപടി നൽകേണ്ടതുണ്ട്. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കാൻ കൂട്ടാക്കാതെ നിന്ന മമത കലഹവുമായി ഇനിയുള്ള ദിവസങ്ങളിലും ബംഗാളിൽ സജീവമാകും. സിപിഐഎമ്മിനെ എങ്ങനെ സമ്മർദത്തിലാക്കിയോ ആ വഴി തന്നെ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ, ക്ഷീണിതയായ മമതയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിയെ എത്രമാത്രം പ്രതിസന്ധിയിലാക്കാൻ കഴിയും എന്നതാണ് ബംഗാളിൽ ഉയരുന്ന ചോദ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here