തിരുവനന്തപുരം.കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന് നൽകിയ അവധി നിയമക്കുരുക്കിലേക്ക്. അവധിക്ക് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ കത്ത് സർക്കാർ റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫും എൽഡിഎഫും പരാതി നൽകി.
തദ്ദേശ വകുപ്പാണ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ അവധിക്ക് അനുകൂലമായി നൽകിയ കത്ത് റദ്ദാക്കിയത്. കത്ത് തയ്യാറാക്കിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഇതിന് പിന്നാലെ അനുവദിച്ച അവധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എൽഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതോടെ നിർണായകമായി. കത്ത് റദ്ദാക്കിയതോടെ അടുത്ത കൗൺസിൽ യോഗത്തിൽ ഈ തീരുമാനം അജണ്ടയായി ഉൾപ്പെടുത്തേണ്ടി വരും. അവധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ കെ.എസ് ശബരിനാഥൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.
ഇത് വീണ്ടും ചർച്ചയ്ക്കെടുത്താൽ സുഗതൻ്റെ അവധി അപേക്ഷ റദ്ദാക്കേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. തുടർച്ചയായി 3 കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിട്ടില്ല. നിയമപരമായി അയോഗ്യത ഇതിനോടകം നിലവിൽ വരണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ ആറുമാസത്തെ അവധിയാണ് സുഗതന് അനുവദിച്ചിരിക്കുന്നത്.


































