തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടി. തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെന്‍റ് ചെയ്തു. സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം നടന്നിരുന്നു. പിന്നാലെയാണ് നടപടി. സസ്പെൻഷനിലാകുന്ന ആദ്യ കെഎഎസ് ഉദ്യോഗസ്ഥ കൂടിയാണിവർ. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത് എന്നാണ് ആരോപണം. എന്നാല്‍ ചിത്രയുടെ നടപടിശരിയായിരുന്നുവെന്ന മറുവാദവും ഉയരുന്നുണ്ട്. പ്രശ്നം കോടതിയിലേക്കു നീളുനമെന്നാണ് സൂചന
കാപ്പാ കേസിൽ ജയിലിലായ കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നം കടക്കാൻ ബിജെപി ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്‍റെ മറുപടി കത്താണ്. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസ്സാക്കിയാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോൾ യുഡിഎഫ് സര്‍ക്കാര്‍ വെട്ടിലായി. ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി.രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തരവകുപ്പിനെ അറിയിച്ചു.


































