Home News National റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍… വായില്‍ തുണി തിരുകിയ നിലയില്‍

റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍… വായില്‍ തുണി തിരുകിയ നിലയില്‍

Advertisement

ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് രഞ്ജന്‍ റേയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിലാണ് തനുജ രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 വയസ്സുകാരിയായ തനുജ രഞ്ജനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. വീട്ടിലെ നേപ്പാള്‍ സ്വദേശിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജന്‍ റേ 2019ല്‍ ജയില്‍ ഡിജിപി ആയാണ് വിരമിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണ് കൃത്യം നടന്നത്. ഈ സമയത്ത് തനുജയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9:15-ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്‍പ്പനയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.

വായില്‍ തുണി തിരുകിയ നിലയിലായിരുന്നു തനുജ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ ഏകദേശം 2 മണിയോടെയാണ് കൊലപാതകം നടന്നത്.

വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്‍പ്പന എന്ന ജോലിക്കാരിയാണ് കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒരു മണിയോടെ മൂന്ന് പുരുഷന്മാര്‍ വീട്ടില്‍ കയറുന്നതും 2:30-ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ നമ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും അവിടെനിന്ന് തെലങ്കാന എക്സ്പ്രസ്സില്‍ നാഗ്പുര്‍ ഭാഗത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here