25.5 C
Kollam
Saturday 8th August, 2026 | 01:53:23 PM
Home News Breaking News ഉന്നതിവേണ്ട, ഇനി ഊരുതന്നെ മതി

ഉന്നതിവേണ്ട, ഇനി ഊരുതന്നെ മതി

ന്യൂഡല്‍ഹി: ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്നാക്കിയത് മാറ്റുന്നു. പഴയ പേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് ഊര് മൂപ്പന്‍മാരുടെ അഭ്യര്‍ഥന മാനിച്ചാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ എ തുളസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരാണ് സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് ഉന്നതി എന്നാക്കിയത്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബ്രാന്റിങിന്റെ ഭാഗമാണ് പേരുമാറ്റം. ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഊര് മൂപ്പന്മാരും ആദിവാസി സംഘടനകളും സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

തങ്ങളുടെ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും അവിഭാജ്യ ഘടകമാണ് ഊര് എന്ന് മൂപ്പന്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചു. പേരുമാറ്റം ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തിനും സ്വത്വത്തിനും കോട്ടം തട്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ പഴയ പേര് തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്‌കാരവും സംരക്ഷിച്ചു കൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. വികസനം എന്നത് പേര് മാറ്റുന്നത് മാത്രമല്ല. അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഊര് മൂപ്പന് പ്രത്യേക അംഗീകാരം നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. മൂപ്പനെ അംഗീകരിക്കുക ഒരു പ്രദേശത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. ആ പദവിയിലുള്ളവരുടെ അഭിപ്രായങ്ങളെ സര്‍ക്കാര്‍ കേള്‍ക്കും.

കെ രാധാകൃഷ്ണന്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രിയായിരിക്കെയാണ്, പട്ടിക ജാതിക്കാര്‍ കൂടുതലായി കഴിയുന്ന സ്ഥലങ്ങളുടെ പേരിനൊപ്പം കോളനി എന്ന് ഉപയോഗിക്കുന്നതിനു പകരം നഗര്‍ എന്നാക്കിയത്. ഇതിനൊപ്പം പട്ടിക വര്‍ഗക്കാരുടെ (ആദിവാസി) വാസസ്ഥാനങ്ങളുടെ ഊര് എന്ന പേര് ഉന്നതി എന്നും ആക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here