പയ്യന്നൂര്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂര്‍ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് യുഡിഎഫ് സ്വതന്ത്ര എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. നേതൃത്വത്തിലുള്ളവരുടെ മക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം. എന്നാല്‍ പിണറായി വിജയന്‍ അതിന് തയ്യാറായിട്ടില്ലെന്നും പയ്യന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു. ഇതോടെ, പിണറായിക്കെതിരായ ഇഡി നീക്കം ഇന്ത്യാ മുന്നണിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ ആസൂത്രിത രാഷ്ട്രീയ തന്ത്രമാണെന്ന തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ് മറ്റൊരു യുഡിഎഫ് സ്വതന്ത്ര എംഎല്‍എയായ വി. കുഞ്ഞികൃഷ്ണന്‍.
നേതൃത്വത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കാതിരുന്നാല്‍ ഇതില്‍ എന്തോ വലിയ കഴമ്പുണ്ടെന്ന് തന്നെയാണ് പൊതുസമൂഹം കരുതുകയെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ‘പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ സ്ഥിരം ശൈലിയാണ്, അത്തരം രാഷ്ട്രീയപ്രേരിതമായ ഇടപെടലുകള്‍ കേന്ദ്ര ഏജന്‍സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുമുണ്ട്. എന്നാല്‍ പിണറായിക്കെതിരായ ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെങ്കില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ എന്തുകൊണ്ട് സിപിഎമ്മിന് കഴിയുന്നില്ല? പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കില്‍ അന്വേഷണം പ്രസ്ഥാനത്തിന് നേരെയും വരും. എന്നാല്‍ പിണറായിയുടെ കുടുംബത്തിനെതിരായി വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ എന്തിനാണ് പാര്‍ട്ടിക്ക് നേരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കുന്നത്?’ കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
മാസപ്പടി വിഷയം എല്‍ഡിഎഫ് മുന്നണിക്കകത്ത് വിശദമായി ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ സിപിഐ ഈ വിഷയത്തില്‍ ഒരിക്കലും പരസ്യ വിമര്‍ശനം ഉന്നയിക്കില്ലായിരുന്നു. മറ്റു ഘടകകക്ഷികളെ ബോധ്യപ്പെടുത്തുക എന്നത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ബാധ്യതയാണ്. മുന്നണി ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കണമെങ്കില്‍ മുന്നണിക്കുള്ളില്‍ സിപിഎം വ്യക്തമായ വിശദീകരണം നല്‍കണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ സ്വതന്ത്രമായ നിലപാടുകള്‍ പരസ്യമായി പറയുന്നതില്‍ ഒരു തെറ്റുമില്ല,’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞാലും പാര്‍ട്ടി തെറ്റുകള്‍ തിരുത്താന്‍ സന്നദ്ധമാകുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ തെറ്റിന്റെ കാരണങ്ങള്‍ സത്യസന്ധമായി കണ്ടെത്തിയാല്‍ മാത്രമേ തിരുത്തല്‍ സാധ്യമാകൂ. ഇതുവരെ അത്തരം ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗ റിപ്പോര്‍ട്ടിലെ തെറ്റുതിരുത്തല്‍ രേഖയില്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് ദുഃഖകരമാണ്. ഇത് കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തല്‍ വിലയിരുത്തലില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ്. കേന്ദ്ര കമ്മിറ്റി രേഖയെ തള്ളിപ്പറയുന്നതിലൂടെ ചിലര്‍ പാര്‍ട്ടി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. തനിക്ക് പാര്‍ലമെന്ററി മോഹമാണെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രം എല്ലാത്തിലും ഇളവുകള്‍ നല്‍കുന്ന സമീപനമാണ് യഥാര്‍ത്ഥ പാര്‍ലമെന്ററി മോഹം. അല്ലാതെ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചു


































