കോഴിക്കോട്.രണ്ട് വ്യത്യസ്ത മാതൃകകൾ മുന്നിൽ വച്ചാണ് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിയിലെ ആദ്യ ദിന ചർച്ചകൾ അവസാനിച്ചത്. നേതൃത്വത്തിനെ മുഖം നോക്കാതെ വിമർശിച്ച കണ്ണൂർ ശൈലി തിരുത്തലിൻ്റേതാണ്. നേതൃത്വത്തിനെ പിണക്കാതെ തന്ത്രപരമായ സമീപനം സ്വീകരിച്ച തിരുവനന്തപുരം ശൈലിയാണ് മറ്റൊന്ന്. ഇന്ന് തുടരുന്ന ചർച്ചയിൽ മറ്റു ജില്ലകൾ ഏത് ശൈലി സ്വീകരിക്കുമെന്നതും ശ്രദ്ദേയം.
വിശാല സംസ്ഥാന സമിതി കൊണ്ട് കേന്ദ്രനേതൃത്വം എന്താഗ്രഹിച്ചോ അതാണ് കണ്ണൂർ മുന്നിൽ വച്ച ശൈലി. നേതൃത്വത്തെ കടന്നാക്രമിക്കുക. ഒരു ആനുകൂല്യങ്ങളും നൽകാതെ തോൽവിയുടെ കാരണം തുറന്നു അവതരിപ്പിക്കുക. രണ്ടാമത്തെ ശൈലിയാണ് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികൾ സ്വീകരിച്ചത്. അത് സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതുമാണ്. മുറിവിൽ ലേപനം പുരട്ടുന്നത് പോലെ ഒന്ന്. സംഭവിച്ചത് വലിയവീഴ്ച അല്ലെന്നും നമുക്കൊന്നിച്ച് തിരുത്താമെന്നുമുള്ള ലൈൻ. ഇനി ചെയ്യേണ്ട കാര്യങ്ങൾ ഒന്നിച്ച് തീരുമാനിക്കാം എന്നതാണ് തിരുവനന്തപുരത്തിൻ്റെ നിലപാട് .
9 ജില്ലാ കമ്മിറ്റികളാണ് ഇന്നത്തെ പൊതു ചർച്ചയിൽ പങ്കെടുക്കുക. കണ്ണൂർ ശൈലി ആരൊക്കെ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. ജില്ലാ സെക്രട്ടറിയുടെ നിയന്ത്രണത്തിൽ അല്ല പ്രതിനിധികൾ അഭിപ്രായം പറയുന്നത്. അതിനാൽ വിമർശനം ഏതു വഴിക്ക് വരുമെന്ന് നേതൃത്വത്തിന് ഊഹിക്കാനും കഴിയില്ല. നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നവർ തിരുവനന്തപുരത്തിന്റെ വഴി സ്വീകരിക്കും. വീഴ്ച പറ്റിയ ജില്ലാ കമ്മിറ്റികൾ അതു ചർച്ചയവാതിരിക്കാനും തിരുവനന്തപുരത്തിൻ്റെ വഴി സ്വീകരിക്കും. പാർട്ടിയിൽ അടിമുടി പൊളിച്ചുപണി ആഗ്രഹിക്കുന്നവർ കണ്ണൂർ ശൈലി ഉപയോഗിക്കും.

































