27.9 C
Kollam
Tuesday 8th September, 2026 | 09:46:15 PM
Home News Breaking News ഇഡി നല്‍കിയ കത്തിനെ അവഗണിക്കാനാവില്ല, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഇഡി നല്‍കിയ കത്തിനെ അവഗണിക്കാനാവില്ല, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം. സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്ത് ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം കത്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായാണ് അറിഞ്ഞത്. രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര സെക്രട്ടറി കത്ത് പരിശോധിച്ച് ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. കത്തിന്മേല്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ നിയമപരമായി ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇഡി അന്വേഷണം നടത്തിയ ശേഷം നല്‍കിയ കത്താണത്. ആ കത്തിനെ സര്‍ക്കാരിന് അവഗണിക്കാന്‍ കഴിയില്ല. ഇഡിയുടെ കത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ പരിശോധിച്ച ശേഷം സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കും. മന്ത്രി പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിയുടെ ഫയല്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതുലഭിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം ഉണ്ടാകും. കത്തില്‍ നിയമോപദേശം തേടേണ്ടതുണ്ടെങ്കില്‍ നിയമോപദേശം തേടും. കത്ത് ഇതുവരെ താന്‍ കണ്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് ഫയല്‍ നല്‍കുമ്പോഴല്ലേ, എന്തു ചെയ്യണമെന്ന് ആലോചിക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ ആലോചിച്ച് സര്‍ക്കാര്‍ ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇഡിയുടെ 25 പേജുള്ള കത്ത് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. വിശദമായ കത്താണ് ലഭിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് പരിശോധിച്ച് ഉചിതമായ, നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ്, ഭാര്യ വീണ തുടങ്ങിയവര്‍ക്കെതിരെ അഴിമതിക്ക് കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ച് നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here