കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതിയില്‍ വന്‍ പുരോഗതി. വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കാനുള്ള തീവ്രപരിശ്രമം നടത്തുകയാണ് കോടതി. കേസുകള്‍ പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ‘ഓട്ടോ കോസ് ലിസ്റ്റിങ്’ സംവിധാനമാണ് ഇതിന് വഴിയൊരുക്കുന്നത്.മേയ് 19ന് സംവിധാനം നിലവിൽ വന്നതിന് ശേഷം വിവിധ ബെഞ്ചുകൾക്ക് മുന്നിൽ രണ്ട് ലക്ഷത്തിലേറെ കേസുകൾ ലിസ്റ്റ് ചെയ്തു.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്തി മുൻഗണന നൽകുന്നതിനൊപ്പം പുതിയ കേസുകളും ക്രമമായി ലിസ്റ്റ് ചെയ്യുന്നതാണ് സംവിധാനം. ഇതിലൂടെ കേസുകളുടെ ലിസ്റ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. മേയ് 19 മുതൽ ജൂലൈ 31 വരെ ഹൈക്കോടതിയുടെ കേസ് ക്ലിയറൻസ് റേഷ്യോ 122 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ തീർപ്പാക്കി. ജനുവരി മുതൽ ജൂൺ വരെ മധ്യസ്ഥതയിലൂടെ ഹൈക്കോടതിയിൽ 724 കേസുകളും ജില്ലാ കോടതികളിൽ 18,110 കേസുകളും തീർപ്പാക്കി.

































