കൊച്ചി.എറണാകുളത്ത് അനധികൃത മോഡിഫിക്കേഷൻ നടത്തിയ സ്കോർപിയോ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ടയറുകൾ, എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച തടസപ്പെടുത്തുന്ന ആറ് അഡീഷണൽ ലൈറ്റുകൾ, ഹൈ-പവർ ഫ്ലാഷ് ലൈറ്റുകൾ, മറ്റ് അനധികൃത ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ വാഹനത്തിൽ കണ്ടെത്തി.
ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റവും നിരോധിച്ച മൾട്ടി-ടോൺ എയർ ഹോണുകളും വാഹനത്തിൽ ഘടിപ്പിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി. മുഴുവൻ അനധികൃത മാറ്റങ്ങളും പൂർണമായും നീക്കം ചെയ്ത് പഴയ നിലയിലാക്കി ഹാജരാക്കാൻ ഉടമയ്ക്ക് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. നിർദേശം പാലിക്കാത്ത പക്ഷം രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


































