ശാസ്‌താംകോട്ട:വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകൾ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അട്ടിമറിച്ച് കേരളം.വാഹന ഉടമകൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെയാണ് സംസ്ഥാനം നടപടികൾ സ്വീകരിക്കുന്നൈ പരാതി ശക്തമാണ്.കേന്ദ്ര സർക്കാരിൻ്റെ ചട്ടപ്രകാരം ഫോർ വീലർ മുതലുള്ള ഗുഡ്‌സ് വാഹനങ്ങൾ നിർബന്ധമായും സ്വകാര്യ വ്യക്തിയുടെ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ കൊണ്ടു പോയി ഫിറ്റ്നസ് ടെസ്‌റ്റ് നടത്തേണ്ടത്.കേന്ദ്ര നിയമത്തിൽ ടൂവീലർ,ത്രീ വീലർ,ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്വകാര്യ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ എത്തിച്ച് ടെസ്റ്റ് നടത്തണമെന്ന നിർബന്ധമില്ല.
എന്നാൽ ഇതിനു വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.ടൂവീലർ,ത്രീ വീലർ,ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്വകാര്യ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ എത്തിച്ച് ടെസ്റ്റ് നടത്തണമെന്നാണ് കേരളത്തിൻ്റെ നിലപാട്.ഓരോ ആർ.ടി ഓഫീസ് പരിധിയിലും ഓരോ ടെസ്റ്റ് കേന്ദ്രം വേണമെന്നുള്ള കേന്ദ്ര നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.ഇതിനു വിരുദ്ധമായി ഒരു ജില്ലയിൽ രണ്ട് ടെസ്‌റ്റിംഗ് കേന്ദ്രങ്ങൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്.ഇതിനാൽ ഒരു വാഹനം ടെസ്റ്റ് ചെയ്യണമെങ്കിൽ സാധാരണക്കാർ കിലോമീറ്ററുകളോളം സഞ്ചരിച്ചാൽ മാത്രമേ ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തുകയുള്ളു.കൊല്ലം,കരുനാഗപ്പള്ളി, കുന്നത്തൂർ ആർ.ടി ഓഫീസ് പരിധിയിൽ വരുന്ന വാഹന ഉടമകൾക്ക് സിനിമാപറമ്പിനു സമീപമാണ് ടെസ്‌റ്റിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് മുഖേനേ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കാനും സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
നിലവിൽ ടെസ്‌റ്റ് കേന്ദ്രങ്ങൾ നിർമ്മിക്കാത്ത ആർ ടി ഓഫീസ് പരിധിയിൽ നിലവിൽ നടത്തുന്ന തരത്തിലുള്ള ടെസ്‌റ്റ് സമ്പ്രദായം തന്നെ തുടരണമെന്നും,കേന്ദ്ര നിയമത്തിൽ പറയാത്ത വാഹനങ്ങളുടെ ടെസ്‌റ്റുകൾ നടത്താൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകരുതെന്നും സാമൂഹിക പ്രവർത്തകനായ എം.എ സമീർ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സാധാരണക്കാരായ വാഹന ഉടമകളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

































