27.1 C
Kollam
Thursday 27th August, 2026 | 08:50:07 PM
Home News Breaking News വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ...

വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ കയറിയിറങ്ങി,കൈക്കൂലി നല്‍കാത്തതിനാല്‍ ദ്രോഹിച്ചു,ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കും ക്രൂരമായ പീഡനത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കീഴ്‌ശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്ത് ആണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവച്ചിരുന്നു. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ തന്റെ ഉപജീവന മാര്‍ഗ്ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മാസങ്ങളോളം ഉദ്യോഗസ്ഥര്‍ ദ്രോഹിച്ചുവെന്നാണ് ഷൗക്കത്തിന്റെ ആരോപണം.

തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ കയറിയിറങ്ങുകയായിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

വാഹനത്തിന് ഫിറ്റ്‌നസ് ലഭിക്കാതായതോടെ ഓട്ടോ നിരത്തിലിറക്കാന്‍ സാധിക്കാതെ വരികയും ഉപജീവന മാര്‍ഗ്ഗം അടയുകയും ചെയ്തു. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയുമായിരുന്നുവെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

‘ഇത് സിസ്റ്റത്തിനെതിരെയുള്ള സമരം’
തനിക്ക് ഒപ്പം നില്‍ക്കാന്‍ കുടുംബമോ സ്വന്തക്കാരോ ഇല്ലാത്തതിനാല്‍ മരണശേഷമെങ്കിലും നീതി ഉറപ്പാക്കാന്‍ പൊതുസമൂഹം ഒപ്പം നില്‍ക്കണമെന്ന് ഷൗക്കത്ത് കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു. ഓരോ ആവശ്യങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് കോടതിയെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുക്കേണ്ടി വന്നതെന്നും, ഈ മരണം ജീര്‍ണ്ണിച്ച ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

കേസില്‍ പതിവുപോലെ ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ ആശങ്കപ്പെടുന്നുണ്ട്. വാഹനത്തില്‍ ചെയ്തിട്ടുള്ള സ്റ്റീല്‍ വര്‍ക്കിന്റെ പേര് പറഞ്ഞ് വണ്ടി അണ്‍ഫിറ്റ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ വകുപ്പ് ശ്രമിച്ചേക്കാം. എന്നാല്‍ ഇതേ വാഹനം മുന്‍പ് രണ്ട് തവണ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കിയതും ഇതേ വകുപ്പ് തന്നെയാണെന്ന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് നീതി ലഭ്യമാക്കണമെന്നാണ് തന്റെ അവസാന അഭ്യര്‍ത്ഥനയെന്നും ഷൗക്കത്ത് കുറിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ഷൗക്കത്ത് ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി സിപി ജോണ് നിര്‍ദേശം നല്‍കി. മലപ്പുറം ആര്‍ടിഒക്കാണ് അന്വേഷണ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here