കോഴിക്കോട്. കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറി, പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ സിപിഒയും നിലവിൽ കൺട്രോൾ റൂം ഉദ്യോഗസ്ഥനുമായ രഞ്ജിത്തിനെതിരെയാണ് കേസെടുത്തത്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ മെയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ ദമ്പതികൾ തമ്മിൽ വഴക്ക് നടക്കുന്നെന്ന് സ്റ്റഷനിലേക്ക് കോൾ വന്നു. അന്വേഷണത്തിന് അപ്പാർട്ട്മെന്‍റിലേക്ക് പോയത് രഞ്ജിത്തും മറ്റൊരു എ.എസ്.ഐയും.ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം തീർക്കുന്നതിനിടയിൽ, യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. കാര്യങ്ങൾ ചോദിച്ചറിയാൻ മറ്റൊരു മുറിയിലേക്ക് യുവതിയെ വിളിച്ച രഞ്ജിത്ത് സമ്മതമില്ലാതെ സ്പർശിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് ബിഎൻഎസ് 75-ആം വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് നടക്കാവ് പോലീസ് സ്റ്റേഷനിലായിരുന്ന ഇയാളെ പിന്നീട് ഉണ്ടായ ട്രാൻസ്ഫറിലാണ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.




































