Home News National ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെയും അമ്മയുടെയും വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍...

ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെയും അമ്മയുടെയും വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍

Advertisement

ന്യൂഡല്‍ഹി: ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെയും അമ്മയുടെയും വ്യാജ അശ്ലീല ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍ അറസ്റ്റില്‍. ഓണ്‍ലൈനില്‍ മതപരമായ വീഡിയോകള്‍ ചെയ്യുന്ന 27 കാരനാണ് പ്രതി. എളുപ്പത്തില്‍ ലഭ്യമാകുന്ന എഐ ടൂളുകള്‍ ഉപയോഗിച്ച് സ്ത്രീയുടെ ചിത്രങ്ങളില്‍ മാറ്റം വരുത്തുകയും ഒന്നിലധികം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇയാള്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി അഹമ്മദാബാദ് സിറ്റി സൈബര്‍ ക്രൈം ബ്രാഞ്ച് ആരംഭിച്ച ‘മിഷന്‍ സൈബര്‍ രക്ഷിത: #SecureHerSpace’ എന്ന പുതിയ മിഷന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ഓണ്‍ലൈനായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മതപ്രഭാഷണങ്ങള്‍ നടത്തുന്ന സുമിത് നേംചന്ദ് ശര്‍മ്മ എന്ന യുവാവ് ആണ് പിടിയിലായത്.

ഗുജറാത്ത് സ്വദേശിയായ യുവതിയുമായി പ്രതി പരിചയപ്പെട്ടതോടെയാണ് കേസിന്റെ തുടക്കം. ശര്‍മ്മ ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയെ സമീപിച്ചതും മതപരമായ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയതും. എന്നാല്‍ പിന്നീട് ഇയാള്‍ യുവതിയോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. 2025 ഡിസംബര്‍ മുതല്‍ ഏപ്രില്‍ 6 വരെയുള്ള കാലയളവില്‍ ഇയാള്‍ യുവതിയെ ഇന്റര്‍നെറ്റിലൂടെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതോടെ ശര്‍മ്മ യുവതിയെ ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ തുടങ്ങി. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഇയാള്‍ ഡൗണ്‍ലോഡ് ചെയ്തു. തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന എഐ ടൂളുകള്‍ക്കായി ഇയാള്‍ ഓണ്‍ലൈനില്‍ തിരയുകയും തുടര്‍ന്ന് വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ ടൂളുകള്‍ ഉപയോഗിച്ച് നൂറിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാള്‍ നിര്‍മ്മിച്ചതായും പൊലീസ് പറയുന്നു.

യുവതിയെ പരസ്യമായി അപമാനിക്കുന്നതിനായി ശര്‍മ്മ അവളുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് മൂന്ന് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഒരു യൂട്യൂബ് ചാനലും നിര്‍മ്മിച്ചു. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യുകയും യുവതിയുടെയും കുടുംബത്തിന്റെയും അന്തസ്സ് കെടുത്തുന്ന തരത്തിലുള്ള കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.അന്വേഷണത്തില്‍ എക്സ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലായി ഇയാള്‍ എട്ടോളം വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചതായി പൊലീസ് കണ്ടെത്തി.

യുവതി സഹായത്തിനായി അഹമ്മദാബാദ് സൈബര്‍ ക്രൈം ടീമിനെ സമീപിക്കുകയായിരുന്നു. പ്രതിയെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഉസ്മാന്‍പൂരില്‍ നിന്നാണ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് ശര്‍മ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here