ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പുന്നമടക്കായലിൽ പൂർത്തിയായി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളാകും.
ഉദ്ഘാടനത്തിന് ശേഷം വള്ളങ്ങളുടെ മാസ് ഡ്രിൽ നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ഫൈനൽ മത്സരങ്ങളും അരങ്ങേറും.
ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ആലപ്പുഴ നഗരത്തിൽ രാവിലെ ഒൻപത് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.
വള്ളംകളി കാണാനെത്തുന്നവർക്കായി റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.




























