Home News Breaking News ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി...

ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു

Advertisement

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ പ്രതീക്ഷകൾ, തൊഴിലാളി തരംഗം’ എന്ന സംസ്ഥാനതല സമ്മേളനമാണ് മുഖ്യാതിഥിയുടെ അഭാവം മൂലം അധ്യക്ഷ പ്രസംഗം പോലും നടത്താനാകാതെ സംഘാടകർക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്.

നിയമസഭയിലെ ബജറ്റ് ചർച്ചയും മറുപടി പ്രസംഗവും നീണ്ടുപോയതിനാലാണ് മുഖ്യമന്ത്രിക്ക് സമയത്തിന് എത്തിച്ചേരാൻ കഴിയാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രതിയായ സിബിഐ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ജൂലൈ 2-ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെ, മുഖ്യമന്ത്രി അദ്ദേഹവുമായി വേദി പങ്കിടുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് വിട്ടുനിൽക്കലെന്ന പ്രചാരണവും ശക്തമാണ്.

പരവതാനി വിരിച്ചുള്ള കാത്തിരിപ്പ് വെറുതെയായി

രാവിലെ 10.15-ന് കാവാലം ശ്രീകുമാറിന്റെ സംഗീത പരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് 11.35-ഓടെ നേതാക്കൾ വേദിയിലെത്തിയപ്പോഴും മുഖ്യമന്ത്രി ഉടൻ എത്തിച്ചേരുമെന്ന് ആർ. ചന്ദ്രശേഖരൻ സദസ്സിനെ അറിയിച്ചിരുന്നു. വേദിയിലേക്ക് മുഖ്യമന്ത്രിയെയും ചന്ദ്രശേഖരനെയും മാത്രം ആനയിക്കാനായി പ്രത്യേക ചുവന്ന പരവതാനി വരെ സംഘാടകർ ഒരുക്കിയിരുന്നു.

സമയം വൈകുന്തോറും സദസ്സിൽ നിന്ന് പ്രതിനിധികൾ ഒഴിഞ്ഞു പോകാൻ തുടങ്ങിയതോടെ, ഓരോ ജില്ലാ പ്രസിഡന്റുമാരെയും വേദിയിലേക്ക് ക്ഷണിച്ച് പ്രസംഗിപ്പിച്ചാണ് സംഘാടകർ സദസ്സിനെ നിലനിർത്തിയത്. ‘മുഖ്യമന്ത്രി ഇപ്പോൾ എത്തും’ എന്ന സന്ദേശം ഓഫീസിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നതിനാൽ ഒരു പ്രതിനിധിയെ നേരിട്ട് അന്വേഷിക്കാനായി സംഘാടകർ നിയമസഭയിലേക്ക് അയക്കുകയും ചെയ്തു. ഒടുവിൽ ബജറ്റ് ചർച്ചയിലെ മറുപടി പ്രസംഗം പൂർത്തിയാകാൻ വൈകുമെന്ന അന്തിമ സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ലഭിച്ചതോടെ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി യോഗം അവസാനിപ്പിക്കുകയുമായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here