ചെന്നൈ. തമിഴ്നാട്ടിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 85.03 ശതമാനമാണ് പോളിങ് നിരക്ക്. ഉയർന്ന പോളിങ് നിരക്ക് അനുകൂലമാകുമെന്ന് ഡിഎംകെയും അണ്ണാ ഡിഎംകെയും നടൻ വിജയയുടെ ടിവികെയുമെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടു തമിഴ്നാട്ടിൽ ഇത്രവലിയ പോളിങ്? എസ് ഐ ആറിനെതിരേ വലിയ ശബ്ദമുയർത്തിയ തമിഴ്നാട്ടിൽ അതും പോളിങ് ഉയരാൻ കാരണമായോ? അതോ ഓരോ മണ്ഡലത്തിലുമെത്തി പ്രചാരണം നയിച്ച വിജയ് യുടെ താരസാന്നിധ്യം ആളുകളെ ബുത്തുകളിലെത്തിച്ചോ? ഡിഎംകെ അകാശപ്പെടുന്നതുപോലെ സർക്കാരിലുള്ള വിശ്വാസം കൊണ്ടു വരിനിന്ന് വോട്ട്ചെയ്തവരാണോ? പ്രധാനമന്ത്രി നിറഞ്ഞു നിന്ന ബിജെപി പ്രചാരണവും ആളുകളെ കൂടുതലായി എത്തിച്ചോ? ഉത്തരം അറിയാൻ മേയ് നാലുവരെ കാത്തിരിക്കണം. പക്ഷേ, അവസാന കണക്കുകൾ വരാനിരിക്കെ ഒരുകാര്യം ഉറപ്പാണ്. ഇതാണ് തമിഴ്നാട് ചരിത്രത്തിലെ ഏറ്റവും കൂടിയ പോളിങ്. 2016ൽ 69 ശതമാനം മാത്രമായിരുന്നു തമിഴ്നാട്ടിലെ പോളിങ്. ഡിഎംകെ വലിയ വിജയം നേടിയ 2021ൽ പോളിങ് 53.35 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത്തെ ഈ പോളിങ് നിരക്ക് എന്തുകൊണ്ടുണ്ടായി എന്നുപോലും തെരഞ്ഞെടുപ്പ് വിദഗ്ധർക്ക് പ്രവചിക്കാൻ കഴിയുന്നില്ല. ഇത്തവണ തുടക്കം മുതൽ ഈ ഉയർന്ന പോളിങ് നിരക്ക് ദൃശ്യമായിരുന്നു. 2021ൽ രാവിലെ ഒൻപതു മണിക്ക്13.8 ശതമാനം മാത്രമായിരുന്നു പോളിങ് എങ്കിൽ ഇത്തവണ 17.6 ശതമാനമായി. 11 മണിക്ക് 2021ൽ 26.29 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 37.56 ശതമാനമായി. മൂന്നുമണിയായപ്പോൾ തന്നെ ഇത്തവണ പോളിങ് എഴുപതി ശതമാനം കടന്നു. കഴിഞ്ഞതവണ അത് 53 ശതമാനം മാത്രമായിരുന്നു. ജനം എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പോളിങ് ബൂത്തുകളിൽ നിറയുകയായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ രാവിലെ തന്നെ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സേലത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തിരുനെൽവേലിയിലും വോട്ട് ചെയ്തു. വിജയ്, രജനികാന്ത്, കമൽഹാസൻ, അജിത് കുമാർ, ധനുഷ് തുടങ്ങിയ സിനിമാ താരങ്ങൾ പുലർച്ചെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. തമിഴ്നാട്ടിലെ പലമണ്ഡലങ്ങളിലും ഇത്തവണ ചതുഷ്കോണ മൽസരമാണ്. 14 പാർട്ടികളുള്ള ഡിഎംകെ മുന്നണിയും 16 പാർട്ടികളുള്ള അണ്ണാഡിഎംകെ മുന്നണിയും വിജയ് യുടെ തമിഴക വെട്രി കഴകവും നാം തമിഴർ കക്ഷിയുമെല്ലാം ശക്തമായി മൽസരിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇതിനുപുറമെ നിരവധി സ്വതന്ത്രരും മൽസരരംഗത്തുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ തമിഴ്നാട്ടിൽ 80 ശതമാനത്തിൽ കൂടുതൽ പോളിങ് രേഖപ്പെടുത്തിയിട്ടില്ല. ചരിത്രപരമായ പോളിങ്ങിന് തമിഴ് നാട് ജനതയെ സല്യൂട്ട് ചെയ്യുന്നതായി ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.




































