കൊല്ലം. വെടിക്കെട്ടുകള്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ 110 ജീവനുകള്‍ ചിതറിത്തെറിച്ച ഒരു നാട്ടിലേക്ക് ഒന്നു പോകാതെ കഴിയില്ല. ഒരു നാടിനെ തന്നെ വിഴുങ്ങിയ വെടിക്കെട്ട് ദുരന്തത്തിന്‍റെ അവശേഷിപ്പുകളാണ് പുറ്റിങ്ങലില്‍ എങ്ങും.2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തിൽ 110 പേർ മരിച്ചപ്പോൾ പരിക്കേറ്റതും അംഗഭംഗം വന്നതുമായത് 656 പേര്‍ക്ക്. ഈ മനുഷ്യരുടെ ഇന്നത്തെ ജീവിതം നിങ്ങൾ കാണേണ്ടത്.
110 പേരുടെ ജീവന്‍ കണ്‍മുന്നില്‍ ചിന്നിച്ചിതറിയതിന്‍റെ നടുക്കം ഇന്നും വിട്ടുമാറാത്ത ഗ്രാമമാണ് പുറ്റിങ്ങൽ.ഓടി രക്ഷപെടും മുൻപ് ഒരു കാലും ഒരു കണ്ണിന്‍റെ കാഴ്ചയും നഷ്ടമായ വേണു ആ ദുരന്തത്തിൻ്റെ ബാക്കിപത്രമാണ്. ആളും ആരവവും നിറഞ്ഞ അമ്പല പറമ്പില്‍ പൊലിഞ്ഞതിൻ്റെ ആറ് മടങ്ങാണ് ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ.
ദുരന്തത്തില്‍ ഇരകളായവരുടെ ശരീരഭാഗങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കിലോമീറ്ററുകള്‍ ദൂരേക്ക് ചിന്നിച്ചിതറിയിരുന്നു. 358 വീടുകള്‍ക്കാണ് കേടുപാടുണ്ടായത്. കരിമരുന്ന് ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ പുറ്റിങ്ങൽകാർക്ക് പറയാൻ ഒന്നു മാത്രം
10 വര്‍ഷമായിട്ടും പുറ്റിങ്ങൽ കേസ് വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞാണ് നീളുന്നതെങ്കിലും മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കരിമരുന്ന് കവർന്നെടുത്ത ഒരു നാടിൻ്റെ ശബ്‌ദം നാട് കേൾക്കേണ്ടതാണ്.




































