കൊച്ചി: മുണ്ടത്തിക്കോട് അപകടം നടന്നത് മണല്‍തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നാവാമെന്നും മറ്റ് സാധ്യതകളൊന്നും കാണുന്നില്ലെന്നും സുരക്ഷാ വിദഗ്ധന്‍ ആര്‍ വേണുഗോപാല്‍. ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നേ ദിവസം യൂണിറ്റ് സന്ദര്‍ശിക്കുകയും അവിടെ ജോലി ചെയ്യുന്നവരോട് സംസാരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശകരുടെ ഷൂസിലെ മണല്‍തരികള്‍ ഉരസിയുള്ള സ്പാര്‍ക്ക് അപകടമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു .
കൂടാതെ, പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഫോറന്‍സിക് പരിശോധനയില്‍ അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകും. 1992-ല്‍ പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചതാണ്. ഇപ്പോള്‍ കേരളത്തില്‍ തീപ്പെട്ടിക്കമ്പനികള്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പ്രവര്‍ത്തനം നിലച്ചതും എന്നാല്‍ ലൈസന്‍സ് റദ്ദാക്കാത്തതുമായ തീപ്പെട്ടിക്കമ്പനികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് മറിച്ചുവില്‍ക്കാന്‍ സാധ്യതയുണ്ട്.
ക്ലോറേറ്റ് ഉപയോഗിച്ചാല്‍ നല്ല ശബ്ദം ലഭിക്കും. ക്ലോറേറ്റ് ഇല്ലാതെ ഇത്ര ശക്തമായ ഒരു സ്‌ഫോടനം ഉണ്ടാവില്ല. ഒരു കിലോമീറ്ററിലധികം ദൂരത്തേക്ക് ഇതിന്റെ ആഘാതം അനുഭവപ്പെട്ടു എന്നതിനര്‍ത്ഥം അനുമതിയില്ലാത്ത രാസകൂട്ടുകള്‍ ഉപയോഗിച്ചു എന്നാണ്. നിര്‍മാണം നടക്കുന്നത് എവിടെയാണെന്ന് അധികൃതര്‍ പരിശോധിക്കണമായിരുന്നു.
നിര്‍മ്മാണ സ്ഥലം ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന ഇടം തന്നെയാണോ, സുരക്ഷാ അകലം പാലിക്കുന്നുണ്ടോ, മിക്‌സിംഗ് ഷെഡ് നിയമപ്രകാരമാണോ, അവിടെ വൈദ്യുതി കണക്ഷന്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഒരു നിര്‍മ്മാണ യൂണിറ്റില്‍ എന്തിനാണ് ഇലക്ട്രിക് ലൈന്‍? രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് പിഇഎസ്ഒ നിയമം പറയുന്നത്. അങ്ങനെയെങ്കില്‍ അവിടെ എന്തിന് ലൈറ്റിങ് വേണം. അന്തരീക്ഷ താപനിലയോ മറ്റ് കാരണങ്ങളോ ഒന്നും അപകടത്തിന് കാരണമായെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.





































