ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലോകകിരീടം ചൂടുന്ന ജേതാക്കൾക്ക് ഐതിഹാസികമായ ലോകകപ്പ് ട്രോഫിക്കൊപ്പം സവിശേഷമായ ‘ഫിഫ ലോകകപ്പ് ചാംപ്യൻഷിപ്പ് റിങ്ങുകളും’ സമ്മാനിക്കുന്നു. വിജയത്തിന്റെ ഈ പുതിയ പ്രതീകം വരാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തോടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഞായറാഴ്ച (ജൂലൈ 19) ഈസ്റ്റ് റഥർഫോർഡിലെ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിലാണ് ചരിത്ര പോരാട്ടം.
ഈ പ്രത്യേക മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ രൂപവും, മറുവശത്ത് കിരീടം നേടുന്ന രാജ്യത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക രൂപകൽപ്പനയുമാണ് ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള 2,026 മോതിരങ്ങളുടെ പരിമിതകാല കളക്ഷൻ ഫിഫ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 30 എണ്ണം ലോകകപ്പ് ജേതാക്കൾക്കായി മാറ്റിവെക്കുകയും ബാക്കിയുള്ള 1,996 എണ്ണം ലോകമെമ്പാടുമുള്ള ആരാധകർക്കായി ലഭ്യമാക്കുകയും ചെയ്യും.
ഫൈനൽ മത്സരത്തിന് തൊട്ടുപിന്നാലെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കിടയിൽ വിജയികളായ ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താത്കാലിക ചാംപ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനിക്കും. ജേതാക്കൾക്കായുള്ള 30 മോതിരങ്ങളുടെ അന്തിമ രൂപം പിന്നീട് ഓരോ കളിക്കാരന്റെയും അളവുകൾക്കനുസരിച്ച് പ്രത്യേകം നിർമിച്ച് ഔദ്യോഗികമായി കൈമാറും. താരങ്ങൾക്ക് ഈ മോതിരം അവരുടെ ലോകകപ്പ് വിജയത്തിന്റെ എക്കാലത്തെയും വിലമതിക്കാനാകാത്ത ഓർമ്മപ്പെടുത്തലായി മാറും.



























