കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നികളെ ചത്ത നിലയിൽ കാണപ്പെടുന്നത് പതിവാകുന്നു.ഏലാകളിലും. പാടങ്ങളിലേക്കുള്ള നടവഴികളിലുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി വ്യാപകമായി പന്നികളെ ചത്തു കിടക്കുന്ന നിലയിൽ കാണപ്പെടുന്നത്.ജഡം പുഴുവരിച്ച് ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്നതിനാൽ അസഹ്യമായ ദുർഗന്ധമാണ് പ്രദേശത്ത് വമിക്കുന്നത്.വിഷം വച്ചോ,മറ്റ് കെണികളിലൂടെയോ പന്നികളെ കൊല്ലുന്നതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.പന്നി ചത്തു കിടക്കുന്ന വിവരം പഞ്ചായത്തിൽ അറിയിച്ചാൽ,മറവ് ചെയ്യാൻ പോലും തയ്യാറാകില്ലെന്ന പരാതിയുമുണ്ട്.
കർഷകർ സ്വന്തം നിലയ്ക്കാണ് ചീഞ്ഞളിഞ്ഞ ജഡം മറവ് ചെയ്യുന്നത്.കഴിഞ്ഞ ദിവസം കുന്നത്തൂർ കിഴക്ക് അരീക്കകുഴി ഭാഗത്ത് പന്നി ചത്തുകിടക്കുന്ന വിവരം പുരയിടം ഉടമ പഞ്ചായത്ത് ജനപ്രതിനിധിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.അതിനിടെ കാട്ടുപന്നി ശല്യം അതിരൂക്ഷമായ പഞ്ചായത്താണ് കുന്നത്തൂർ.വ്യാപകമായ കൃഷി നാശമാണ് സംഭവിക്കുന്നതെങ്കിലും പന്നികളെ തുരത്താൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.


































