കൊച്ചി.സിഎംആർഎൽ എക്സാലോജിക് കള്ളപ്പണമിടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യൽ ഇന്ന് പുനരാരംഭിക്കും. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദ പണിക്കർ ഉൾപ്പെടെയുള്ളവർ ഈ ആഴ്ച ഇഡിയുടെ ചോദ്യമുനയിലെത്തും. സിഎംആർഎലിന്റെയും തട്ടിപ്പിൽ പങ്കാളിയായ നിപുണ ഇന്റർനാഷനൽ കമ്പനിയുടെയും ഡയറക്ടറാണ് അനിൽ. ഫെറിക് ക്ലോറൈഡ് കയറ്റുമതിയുടെ പേരിൽ ഷെൽകമ്പനികൾ രൂപീകരിച്ച് 13 കോടിയാണ് അനിൽ സിഎംആർഎല്ലിൽ നിന്ന് തട്ടിയത്.
യുഎഇയിലെ ഷെൽ കമ്പനിയിൽ നിന്ന് പണം അനിലിന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ എസ്എഫ്ഐഒ കണ്ടെത്തിയിരുന്നു. കൂടാതെ സിഎംആർഎൽ 182 കോടി രൂപ വകമാറ്റിയതിലും അനിലിന് പങ്കുണ്ടെന്നാണ് നിഗമനം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിലിന്റെ ചോദ്യം ചെയ്യൽ. അനിലിന് പുറമെ സിഎംആർഎൽ സിഎഫ്ഒ സുരേഷ്കുമാർ ഉൾപ്പെടെയുള്ളവരെയും ഇഡി ഈ ആഴ്ച ചോദ്യം ചെയ്യും.



































