26.1 C
Kollam
Thursday 10th September, 2026 | 06:20:30 AM
Home News Breaking News മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ സമന്‍സ് ഉടന്‍

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ സമന്‍സ് ഉടന്‍

കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തികയിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡിയുടെ സമന്‍സ് ഉടന്‍. വീണയടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയ ശേഷം പിണറായി വിജയന് സമന്‍സയക്കാനാണ് നീക്കം. സിഎംആര്‍എലില്‍ നിന്ന് വകമാറ്റിയ പണം സിഎംആര്‍എല്‍ വിനിയോഗിച്ചത് രാഷ്ട്രീയ നേതാകള്‍ക്കടക്കം കൈക്കൂലിനല്‍കാനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിഎംആര്‍എല്‍ എക്‌സാലോജിക് ദുരൂഹസാമ്പത്തികയിടപാടുകളുമായി ബന്ധിപ്പിക്കാന്‍ പൂട്ടാന്‍ ഇഡിക്ക് ശശിധരന്‍ കര്‍ത്തയുടെ മൊഴി തന്നെ ധാരാളം. പിണറായി വിജയനുമായുള്ള അടുപ്പമാണ് മകള്‍ വീണയ്ക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ പണം നല്‍കിയതെന്ന കര്‍ത്തയുടെ മൊഴി വലിയ മാനങ്ങളുള്ളതാണ്. ക്രമക്കേടുകള്‍ പിണറായി വിജയന്റെ അറിവോടെയെന്ന് ഇഡി ഇതിലൂടെ ഉറപ്പിക്കുന്നു.

വീണ സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന കര്‍ത്തയുടെ വെളിപ്പെടുത്തലും ഇത് വീണ സ്ഥിരീകരിച്ചതും അറസ്റ്റുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകാന്‍ ഇഡിയെ സഹായിക്കും. പിണറായി വിജയന്റെ ചോദ്യം ചെയ്യല്‍ വൈകാതെയുണ്ടാകും. ഇതിന് മുന്നോടിയായി സ്വത്തുക്കളുടെ കണ്ടുക്കെട്ടല്‍ പൂര്‍ത്തിയാക്കും. അതിവേഗമാണ് ഇഡി നീക്കങ്ങളെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് സമന്‍സ് പ്രതീക്ഷിക്കാം. ആദ്യം പിണറായിയും വഴിയെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കും ഇഡിയുടെ സമന്‍സെത്തും. പിണറായിയെ മാത്രമല്ല നിലവില്‍ മന്ത്രിപദത്തിലുള്ളവരെയടക്കം കുരുക്കുന്ന മൊഴി കര്‍ത്ത നല്‍കിയിട്ടുണ്ടെന്നാണ് ഇഡി നല്‍കുന്ന സൂചന. പതിനഞ്ച് വര്‍ഷത്തിനിടെ 182 കോടിയുടെ വെട്ടിപ്പ് സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ചെളി നീക്കത്തിനെന്ന പേരില്‍ വ്യാജ ഗതാഗത ബില്ലുകള്‍ തയാറാക്കി തട്ടിയത് 139 കോടിയാണ്. 43 കോടി രൂപ ഓവര്‍ ഇന്‍വോയ്‌സിങ്ങിലൂടെയും തട്ടി. 182 കോടിയില്‍ 91 കോടി രൂപയും വകമാറ്റിയത് കര്‍ത്തയുടെ കുടുംബ കമ്പനി നിപുണ ഇന്റര്‍നാഷനല്‍ വഴിയാണെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഗതാഗത സൗകര്യമൊരുക്കുന്ന കമ്പനികളെ ഇടനിലക്കാരാക്കിയായിരുന്നു ഇടപാടുകള്‍. സിഎംആര്‍എല്‍ വ്യാജ ബില്ലുകള്‍ തയാറാക്കി പണം ഈ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പണം കമ്പനി പ്രതിനിധികള്‍ പിന്‍വലിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കൈമാറും. തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതിന് ഗതാഗത കമ്പനികള്‍ക്ക് ഏഴ് ശതമാനമായിരുന്നു കമ്മിഷനെന്നും ഇഡി കണ്ടെത്തി. ഇങ്ങനെ തട്ടിയെടുത്ത 182 കോടി രൂപയാണ് കൈക്കൂലി നല്‍കാനും സംഭാവനയായും നല്‍കിയതെന്ന മൊഴികളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.