ജിന്ന് മന്ത്രിച്ച പഴം എന്ന വ്യാജേന തട്ടിപ്പ് നടത്തി വന്ന വ്യാജ ചികിത്സ കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ. മലപ്പുറം തിരുന്നാവായ കൊടക്കലിലെ ജിന്ന് മഹളറ എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. ജമാലുദ്ദീൻ എന്നയാളാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മനസ്സിലായ നാട്ടുകാർ ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു.
ജിന്ന് മന്ത്രിച്ചു ഊതിയ പഴം ദിനേന കഴിച്ചാൽ അത്ഭുതങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജിന്ന് മഹളറ എന്ന പേരിൽ വ്യാജ ചികിത്സാ കേന്ദ്രം സ്ഥാപിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയിരുന്നത്. ജിന്ന് മന്ത്രിച്ച പഴം ആണെന്നും കഴിച്ചാൽ അത്ഭുതം സംഭവിക്കുമെന്നും വിശ്വസിപ്പിച്ചു ഒരു ഏത്തപ്പഴം 2,500 രൂപയ്ക്കാണ് ഇയ ലേലം ചെയ്തത്.
ജിന്ന് ആണെന്ന് പറഞ്ഞു ഒരാളെ മൂടിപ്പുതപ്പിച്ചു കേന്ദ്രത്തിൽ ഇരിത്തിയിരുന്നു. ഇയാൾ പഴത്തിൽ മന്ത്രിച്ചു ഊതുകയും പിന്നാലെ ലേലം ആരംഭിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചു 1000 രൂപയ്ക്ക് ലേലം ആരംഭിച്ച പഴം 2,500 രൂപയ്ക്കാണ് വിറ്റത്. പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അത്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ ജമാലുദ്ധീന്റെ അവകാശ വാദം. പക്ഷേ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി കേന്ദ്രം അടച്ചു പൂട്ടിച്ചു.
കേന്ദ്രം നടത്തിയിരുന്ന ജമാലുദ്ധീൻ മുൻപും പലയിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ ഉന്നയ്‌ക്കുന്ന ആരോപണം




























