കുന്നത്തൂർ:കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കും ഗ്രൂപ്പ് പോരുകൾക്കും ആവേശം പകർന്ന് കുന്നത്തൂരിൽ കെ.സി വേണുഗോപാലിന് അനുകൂലമായി വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.”കേരളം കെ.സി നയിക്കും” എന്ന തലക്കെട്ടോടെയാണ് കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.ഭരണിക്കാവ്, ചക്കുവള്ളി,പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ 15ഓളം കേന്ദ്രങ്ങളിലാണ് കെ.സി അനുകൂല ബോർഡുകൾ.ഭരണിക്കാവ് കോൺഗ്രസ് ഭവന്റെ മുന്നിലും ബോർഡുകൾ ഉയർന്നിട്ടുണ്ട്.ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നീക്കമെന്നാണ് പ്രാഥമിക വിവരം.ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്ന കേരള രാഷ്ട്രീയത്തിൽ,കൊല്ലത്തെ ഈ ഫ്ലക്സ് യുദ്ധം പാർട്ടി നേതൃത്വത്തിന് പുതിയ തലവേദനയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.കെ.സി ഗ്രൂപ്പിൻ്റെ പേരിൽ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളും താലൂക്കിൽ സജീവമാണ്.ഒരു നേതാവിൻ്റെ പേരിൽ മുൻതൂക്കം ലഭിക്കാൻ നേതാക്കൾ തമ്മിൽ നടത്തുന്ന പോരാട്ടമാണ് ഇത് സൂചിപ്പിക്കുന്നത്.അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോർഡുകൾ മൺറോതുരുത്തിൽ വ്യാപകമായി കാണാം.”നമ്മെ നയിച്ചവൻ നാടു ഭരിക്കട്ടെ,നോക്ക് കൂലി കോൺഗ്രസിനില്ല” എന്ന ക്യാപ്ഷനോടു കൂടിയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ഫ്ലക്സിൽ ഇല്ലെങ്കിൽ അണികൾ തിരുത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.




































