കൊച്ചി: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്തു. ഇതോടെ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളും ഇഡി കേസിലും പ്രതികളായി.
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മാസപ്പടി കേസിൽ അന്വേഷണം നേരിടുന്നവരിൽനിന്ന് ആക്രമണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും.
ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരിലേക്കും അന്വേഷണം നീളുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ നിയമോപദേശം തേടി. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാനാണ് സർക്കാർ തീരുമാനം.
































