കണ്ണൂര്‍. സിപിഐഎമ്മിന് കുരുക്കായി ഹലാൽ ബാങ്കിംഗ്. സിപിഎം പിന്തുണയോടെ ആരംഭിച്ച ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിക്ഷേപകർ. നിക്ഷേപത്തുക മടക്കി കിട്ടിയില്ലെന്നാരോപിച്ച് നിക്ഷേപകൻ ടി കെ ഗോവിന്ദൻ എംഎൽഎക്ക് പരാതി നൽകി.
ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി എം ഷാജർ ചീഫ് പ്രമോട്ടർ ആയ ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് പരാതി. നിക്ഷേപമായി സ്വീകരിച്ച പത്തു ലക്ഷത്തി അമ്പതുരൂപ മടക്കി ലഭിച്ചില്ലെന്ന് ആരോപിച്ച് കണ്ണൂർ മയ്യിൽ സ്വദേശി നാസർ കെ പി യാണ് ടി കെ ഗോവിന്ദൻ എംഎൽഎക്ക് പരാതി നൽകിയത്. മറ്റു നിക്ഷേപകർക്കും പണം ലഭിക്കാത്ത സാഹചര്യത്തിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച അന്വേഷണം വേണമെന്നാണ് ആവശ്യം.
അതേസമയം ടിവി ചാനലിനോട് പ്രതികരിച്ച നിക്ഷേപകൻ മയ്യിൽ സ്വദേശി നാസറിന് വാർത്ത നൽകി മണിക്കൂറുകൾക്കകം പണം നൽകി. 9വര്ഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപയാണ് നൽകിയത്. ഇസ്ലാമിക വിശ്വാസ പ്രകാരം പലിശ ഇടപാട് തെറ്റാണെന്ന് ഇരിക്കെ പലിശരഹിത വായ്പ നൽകുക ലക്ഷ്യമിട്ടായിരുന്നു ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചത്. സിപിഐഎം ഏറെ കൊട്ടിഘോഷിച്ച പദ്ധതി ഉദ്ഘാടനം ചെയ്തതാകട്ടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ ടി കെ ഗോവിന്ദൻ പരാതികൾ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറും. ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ ഉണ്ടായ നിക്ഷേപ വിവാദവും സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.


































