Home News Kerala നിഥിൻ രാജിൻ്റെ ആത്മഹത്യ കേസ്,ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്ത് ,കോടതി സര്‍ക്കാരിനോട്

നിഥിൻ രാജിൻ്റെ ആത്മഹത്യ കേസ്,ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്ത് ,കോടതി സര്‍ക്കാരിനോട്

കൊച്ചി.കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിൻ്റെ ആത്മഹത്യ കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിലാണ് കോടതിയുടെ അതൃപ്തി. ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്ത് എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയാണ് ഹൈക്കോടതിയുടെ പരിഗണിച്ചത്. ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ, അന്വേഷണം മാത്രം മതിയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡിവൈഎസ്പിക്കെതിരെ വാക്കാൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാനാകുമെന്നും സർക്കാർ വിശദീകരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ സസ്പെൻഷൻ നൽകിയാൽ തീരുമാനം ചോദ്യം ചെയ്യപ്പെടാമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ നടപടിയെടുക്കുന്നതിൽ എന്തിനാണ് ആശങ്കയെന്ന് കോടതി ചോദിച്ചു. സർക്കാർ ചെയ്യാനുള്ളത് സർക്കാർ ചെയ്യണം എന്നായിരുന്നു കോടതിയുടെ നിലപാട്. ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും കോടതി പറഞ്ഞു. അച്ചടക്ക നടപടി എന്താണെന്ന് കോടതിയെ പഠിപ്പിക്കരുത് എന്നും, അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി കോടതിക്കറിയാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയും സുപ്രീംകോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലെ വീഴ്ച കാരണം, വെറുതെ വിടുന്നതിലേക്ക് നയിച്ചതിനാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here