ആലപ്പുഴ.ഹരിപ്പാട് ശ്രീവൽസം മാനേജ്മെൻറ് ഒറ്റമുറിക്കട ഗുണ്ടായിസത്തിലൂടെ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്കുവേണ്ടി ഹരിപ്പാട് പോലീസിന്റെ വഴിവിട്ട ഇടപെടൽ.പൊതുമുതൽ നശീകരണ നിയമപ്രകാരം എടുത്ത കേസിൽ പ്രതി ചെറായി ഷാജിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.രാഷ്ട്രീയ സമ്മർദമാണ് ജാമ്യം നൽകിയതിന് പിന്നിലെന്നാണ് സൂചന.അതേസമയം കട പൊളിക്കപ്പെട്ട അശോകന്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി.എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു എന്ന് അശോകൻ.തനിക്ക് താൽക്കാലിക കട വേണ്ട എന്നും സ്ഥിരം കട ഒരു മാസത്തിനകം പൂർത്തീകരിച്ച് തരണമെന്നും അശോകനും പറഞ്ഞു.
സ്വന്തം കടയ്ക്ക് മുന്നിൽ പാർക്കിംഗ് ലഭിക്കുന്നതിനു വേണ്ടിയാണ് ഒറ്റമുറിക്കടയിൽ കച്ചവടം ചെയ്തിരുന്ന അശോകന്റെ ജീവനോപാധി ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ ഇടിച്ചു നിരത്തിയത്.പ്രതിഷേധം ശക്തമായതോടെ കടയുടമയ്ക്കെതിരെയും, കടയിടിച്ച് നിരത്തിയ ചെറായി ഷാജിക്കെതിരെയും ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.ഹരിപ്പാട് നഗരസഭയുടെ കൈവരി തകർത്തതിന് പൊതുമുതൽ നശിപ്പിച്ചതിന് ആയിരുന്നു കേസ്.ഈ കേസിലാണ് സ്റ്റേഷന്‍ ജാമ്യം നൽകി ഷാജിയെ പോലീസ് വെറുതെ വിട്ടത്. പൊതുമുതൽ നശിപ്പിച്ചയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നഗരസഭാ വൈസ് ചെയർമാനും പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടെ കയറു പൊട്ടിയാൽ പോലും പിഡിപി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ റിമാൻഡ് ചെയ്യുന്ന പോലീസ് ആണ് ചെറായി ഷാജിക്ക് വേണ്ടി ഒത്തു കളിച്ചത്
അതേസമയം,സ്വന്തം കടയിൽ നിന്ന് ഒഴിഞ്ഞു പോകാൻ അശോകന് ഹരിപ്പാട് നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസും വിവാദം ആവുകയാണ്.ഈ നോട്ടീസ് ഇന്ന് ഉച്ചയ്ക്ക് ചേരുന്ന നഗരസഭായോഗത്തിലും ചർച്ചയാവും.ഇന്നലെ നടന്ന ചർച്ചയുടെ ഭാഗമായി താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചു നൽകാമെന്ന് ശ്രീവത്സംകാർ പറഞ്ഞിരുന്നുവെങ്കിലും താൽക്കാലിക സംവിധാനം വേണ്ട എന്നാണ് അശോകന്റെ അഭിപ്രായം.
അശോകന് കടപൂർണ്ണമായും നിർമ്മിച്ചു നൽകുന്നതുവരെ ദിവസവും നഷ്ടപരിഹാരം നൽകാനും ശ്രീവത്സം മാനേജ്മെൻറ് സമ്മതിച്ചിട്ടുണ്ട്.അതിനിടെ അശോകൻ ഉണ്ടായ ദുരനുഭവത്തിൽ പ്രതിഷേധിച്ച് ശ്രീ വത്സത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ സജീവമാണ്.





























